ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല, നാളെ യോഗം വിളിച്ച് കമ്മീഷണർ; താരം ഹൈക്കോടതിയെ സമീപിച്ചേക്കും

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും

Apr 21, 2025 - 14:09
 0  17
ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല, നാളെ യോഗം വിളിച്ച് കമ്മീഷണർ; താരം ഹൈക്കോടതിയെ സമീപിച്ചേക്കും

ലഹരിക്കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ മാറ്റിയതായി വിവരം. ഷൈൻ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യം യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.

നേരത്തെ പൊലീസിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഷൈൻ ടോം ചാക്കോ കുറ്റസമ്മതം നടത്തിയിരുന്നു . താൻ മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നും താരം സ്ഥിരീകരിച്ചു.

നടന്റെ  ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലമാണ് ഇനി നിര്‍ണായകം. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്‍ കോടതിയില്‍ കേസ് പൊളിയുമെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നുവെന്ന് ഷൈൻ പറയുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.

ഡാൻസാഫ് ടീമിനെ കണ്ട് പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും. ഈ ദിവസം സജീറുമായി നടത്തിയ ഫോൺ വിളിയുടെ രേഖകൾ അടക്കം മുന്നിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. തുടക്കത്തിൽ പിടിച്ചുനിന്നെങ്കിലും തെളിവുകൾ നിരത്തിയതോടെ താരം കുറ്റസമ്മതം നടത്തുകയായിരുന്നു. 

കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നാണ് എഫ്ഐആറിലുള്ളത്. ബിഎൻഎസ് 238 തെളിവു നശിപ്പിക്കലും ഷൈനിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ എന്‍ഡിപിഎസ് 27 (B), എഡിപിഎസ് 29 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

നേരത്തെ പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. തന്‍റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ പൊലീസിന്  മുമ്പിൽ നൽകി. ഇതില്‍ ഒരാൾ ഷൈൻ ടോം ആണെന്നുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow