'കേന്ദ്ര ബജറ്റ് നിരാശാജനകം; വയനാട് ദുരന്തബാധിതർക്കായി ഒന്നുമില്ല': മന്ത്രി കെ. എൻ ബാലഗോപാൽ
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ബജറ്റിൽ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
"ആവശ്യങ്ങൾക്കായി പ്രാദേശിക വാദം ഉന്നയിക്കുന്ന സംസ്ഥാനമല്ല കേരളം. ബിഹാറിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് കൂടുതൽ പദ്ധതികൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തിനോ, വിഴിഞ്ഞം തുറമുഖത്തിനോ പ്രത്യേക പരിഗണന ലഭിച്ചില്ലെന്നത് ദുഖകരവും പ്രതിഷേധകരവുമാണ്." ആ കാര്യങ്ങളിൽ കേന്ദ്രം തിരുത്തലുണ്ടാക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ബജറ്റ് പൊളിറ്റിക്കൽ ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നൽകാൻ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല.
'കേരള ഫ്രണ്ട്ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവിൽ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.
സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷം കേരളത്തിന് കിട്ടേണ്ടത്.
എന്നാൽ കിട്ടിയത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാൽ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവർദ്ധനവിൽ കാർഷിക മേഖലയിലെ സബ്സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വർദ്ധനവില്ല. കാർഷിക മേഖലയിലെ വിള ഇൻഷുറൻസിനും തുക കുറവാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു.
കേരളത്തിന് പ്രത്യേകമായി ലഭിക്കേണ്ട കാര്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചു. വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും പരിഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. 20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളോന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളിൽ പുതിയ കോഴ്സുകൾ ആരംഭക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
What's Your Reaction?






