മുട്ടയ്ക്കായി മുട്ടി അമേരിക്ക: കുതിച്ചുയര്‍ന്ന് വില

കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയില്‍ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്.

Mar 23, 2025 - 10:49
 0  11
മുട്ടയ്ക്കായി മുട്ടി അമേരിക്ക: കുതിച്ചുയര്‍ന്ന് വില

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയില്‍ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്. മുട്ടവില ഉയരുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന അമേരിക്ക സൗഹൃദരാജ്യങ്ങളുടെ വാതിലുകള്‍ മുട്ടാനും തുടങ്ങി. ഫിന്‍ലാന്‍ഡിനും ഡെന്മാര്‍ക്കിനും ശേഷം ഏറ്റവുമൊടുവില്‍ ലിത്വാനിയയെ സമീപിച്ചിരിക്കുകയാണ് യുഎസ് എന്നാണ് റിപ്പോര്‍ട്ട്.

ഡാനിഷ് പറയുന്നതുപ്രകാരം, അമേരിക്ക നേരത്തെ ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളെ സമീപിച്ചിരുന്നു. മുട്ട തരാന്‍ ഒരുക്കമല്ലെന്ന് ഇക്കൂട്ടത്തില്‍ ഫിന്‍ലാന്‍ഡ് മറുപടി നല്‍കിയത് വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് മുട്ട കയറ്റുമതിക്ക് താത്പര്യം പ്രകടിപ്പിച്ച് ലിത്വാനിയ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യം എത്തിയത്. ലിത്വാനിയന്‍ പോള്‍ട്രി അസോസിയേഷന്‍ തലവനായ ഹൈറ്റിസ് കൗസോനസ് പറയുന്നത് പ്രകാരം വാഴ്‌സോയിലുള്ള യുഎസ് എംബസി മുട്ട കയറ്റുമതി സംബന്ധിച്ച ചര്‍ച്ചകള്‍ ലിത്വാനിയന്‍ കമ്പനികളുമായി നടത്തി. അമേരിക്ക ചോദിച്ച കാര്യങ്ങള്‍ക്കുള്ള വിശദാംശങ്ങള്‍ ലിത്വാനിയ നല്‍കിക്കഴിഞ്ഞു, ഇതുവരെയും അമേരിക്ക മറുപടി നല്‍കിയിട്ടില്ലെന്നും ഹൈറ്റിസ് കൗസോനസ് പറഞ്ഞു.

യുഎസില്‍ പാവപ്പെട്ടവന്റെ ബ്രേക്ക്ഫാസ്റ്റായിരുന്നു മുട്ട. എന്നാലിന്ന് മുട്ടകൊണ്ടുള്ള വിഭവം അമേരിക്കയില്‍ ലക്ഷ്വറിയാണെന്നതാണ് അവസ്ഥ. ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പ് രാജ്യത്ത് പിടിപെട്ട പക്ഷിപ്പനിയാണ് ഇന്ന് അമേരിക്ക നേരിടുന്ന മുട്ടക്ഷാമത്തിലേക്ക് എത്തിച്ചത്. ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കിയതോടെ രാജ്യത്ത് കോഴിമുട്ട കിട്ടാക്കനിയാവുകയായിരുന്നു. അതിര്‍ത്തികളില്‍ സ്വര്‍ണക്കടത്തും ലഹരിക്കടത്തും നടക്കുന്നതുപോലെ മുട്ടക്കടത്ത് പോലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ തുടങ്ങിയതാണ് റിപ്പോര്‍ട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow