റഷ്യ-യുക്രൈൻ സംഘർഷം; സൗദിയിൽ സമാധാന ചർച്ചയ്ക്ക് വിളിച്ച് അമേരിക്ക
റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾക്ക് യുഎസ് നേതൃത്വം നൽകും.

വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾക്ക് യുഎസ് നേതൃത്വം നൽകും. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നയിക്കുന്ന മധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്ച സൗദി അറേബ്യയിൽ നടക്കും. മൂന്ന് വർഷമായി തുടരുന്ന റഷ്യ - ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കാണ് തുടക്കമാകുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
റഷ്യയെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചർച്ചകൾ നടക്കുന്നത്.
എന്നാൽ സൗദി അറേബ്യയിലെ ചർച്ചകൾക്ക് ഉക്രൈനെ ക്ഷണിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി പ്രതികരിച്ചു. വെള്ളിയാഴ്ച ജർമ്മനിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
ഉക്രൈനുമായി സഹകരിക്കുന്ന രാജ്യങ്ങളുമായി ആലോചിക്കാതെ ഒരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി എന്നിവർ തമ്മിൽ കൂടിക്കാഴ്ച സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിനിധി മൈക്കൽ മക്കോൾ ഊന്നിപ്പറഞ്ഞു.
What's Your Reaction?






