പുടിന്റെ വസതിക്ക് നേരെ ആക്രമണം നടന്നോ? റഷ്യയുടെ വാദത്തിൽ സംശയം പ്രകടിപ്പിച്ച് അമേരിക്ക
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ അവകാശവാദത്തിൽ അമേരിക്കൻ പ്രതിനിധി സംശയം പ്രകടിപ്പിച്ചു. നാറ്റോയിലെ യുഎസ് അംബാസഡറായ മാത്യു വിറ്റേക്കറാണ് റഷ്യയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയത്. ഇത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു.പുടിന്റെ നോവ്ഗൊറോഡ് മേഖലയിലുള്ള വസതിക്ക് നേരെ 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആരോപിച്ചത്. എന്നാൽ ഈ ഡ്രോണുകളെല്ലാം തകർത്തതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യ അറിയിച്ചിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്നും റഷ്യ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി റഷ്യയുടെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. യുക്രെയ്നിനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ റഷ്യ ചമച്ച കള്ളക്കഥയാണിതെന്ന് അദ്ദേഹം ആരോപിച്ചു. സമാധാന നീക്കങ്ങളെ അട്ടിമറിക്കാനാണ് മോസ്കോ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. ട്രംപുമായി പുടിൻ നടത്തിയ ഫോൺ സംഭാഷണത്തിൽ ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് തെളിവുകൾ ഹാജരാക്കാൻ റഷ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
റഷ്യയുടെ ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് ഫ്രഞ്ച് അധികൃതരും നേരത്തെ പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ യുക്രെയ്ൻ തുടരുകയാണ്. രഹസ്യാന്വേഷണ ഏജൻസികൾ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.