ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; യുഎസ് ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; യുഎസ് ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

പ്രസിദ്ധീകരിച്ചത്: 12 Jan, 2026
ഷെയർ ചെയ്യുക:

ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന ശക്തമായ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎ (HRANA) ആണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്നാണ് വിവരം.പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സൈന്യം വെടിവെയ്പ്പ് തുടരുന്നതിനിടയിൽ 10,600-ലധികം ആളുകളെ തടങ്കലിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാൻ സർക്കാർ ഇതുവരെ ഔദ്യോഗികമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കാരണം കൃത്യമായ വിവരങ്ങൾ പുറംലോകത്ത് എത്തുന്നതിന് വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്.

അതിനിടെ ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രായേലും തങ്ങളുടെ ലക്ഷ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരെ സഹായിക്കാൻ യുഎസ് ഇടപെട്ടാൽ അത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ഇറാന്റെ നിലപാട്.

ഇറാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സൈനിക നീക്കം, സൈബർ ആക്രമണം, കടുത്ത സാമ്പത്തിക ഉപരോധങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ സാധ്യതകൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. പ്രതിഷേധക്കാർക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെ ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

നാണ്യപ്പെരുപ്പവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഡിസംബർ 28 മുതലാണ് തെരുവിലിറങ്ങിയത്. ഇത് പിന്നീട് ഭരണകൂടത്തിനെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധക്കാരെ "ഭീകരർ" എന്നാണ് ഇറാൻ സർക്കാർ വിശേഷിപ്പിക്കുന്നത്. പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങളുണ്ടെന്നും ഇറാൻ ആരോപിക്കുന്നു.

ജനങ്ങളുടെ സ്വതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര നീക്കങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.