ട്രംപിന്റെ നയങ്ങള്‍ തിരിച്ചടിയാകും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍

ട്രംപിന്റെ നയങ്ങള്‍ തിരിച്ചടിയാകും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍

പ്രസിദ്ധീകരിച്ചത്: 09 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് സാന്‍ഡി. റേറ്റിങ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കോണമിസ്റ്റാണ് സാന്‍ഡി. 2008 ലെ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും സാന്‍ഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

പ്രതിസന്ധി എല്ലാ അമേരിക്കക്കാരെയും ബാധിക്കും. സാധനങ്ങള്‍ക്ക് വില ഉയരും. തൊഴില്‍ സ്ഥിരത നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ വിലക്കയറ്റം അവഗണിക്കാനാകാത്ത തരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 2.7% ആയ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 4% ആയി ഉയരുമെന്ന് സാന്‍ഡി പ്രവചിക്കുന്നു. ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കും. ഇതിനു പുറമെ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ കുറയുന്നതും ആശങ്കപ്പെടുത്തുന്നുവെന്ന് ഇദ്ദേഹം പറയുന്നു. 

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് മെയ്, ജൂണ്‍ മാസങ്ങളിലെ തൊഴില്‍ എസ്റ്റിമേറ്റുകള്‍ 2,58,000 ആയി കുറച്ചിട്ടുണ്ട്. 2020ലെ മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ മൂന്ന് മാസത്തെ റിക്രൂട്ട്‌മെന്റ് നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ ശരാശരി പ്രതിമാസ തൊഴില്‍ വളര്‍ച്ച 85,000 ആയി കുറഞ്ഞു, ഇത് മഹാമാരിക്ക് മുമ്പുള്ള ശരാശരിയായ 177,000-ല്‍ നിന്ന് വളരെ താഴെയാണ്. മൊത്തത്തില്‍, ഉപഭോക്തൃ ചെലവിലെ മാന്ദ്യം, താരിഫുകള്‍, ഭവന വിപണിയിലെ പ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവയെല്ലാം സാധാരണ അമേരിക്കക്കാരെ വിലക്കയറ്റത്തിലൂടെയും തൊഴില്‍ രംഗത്തെ അസ്ഥിരതയിലൂടെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവചനം.