അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും: പതിനായിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി, 21 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആയിരക്കണക്കിന് വിമാന സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. വിന്റർ സ്റ്റോം ഫേൺ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.അമേരിക്കയിലെ ടെക്സസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് തുടരുന്നത്. ഞായറാഴ്ച മാത്രം എണ്ണായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാന വിമാനത്താവളങ്ങളായ ഡാളസ്, അറ്റ്‌ലാന്റ, ഷാർലറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇതോടെ മുടങ്ങിയിരിക്കുകയാണ്.
സ്ഥിതിഗതികൾ ഗൗരവമായതോടെ 21 സംസ്ഥാനങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 23 കോടിയിലധികം ആളുകളെ ഈ ശീതക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. റോഡ് ഗതാഗതവും പലയിടങ്ങളിലും നിലച്ച മട്ടാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പല സംസ്ഥാനങ്ങളിലും ഫെഡറൽ അടിയന്തരാവസ്ഥയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫെമയോട് അദ്ദേഹം നിർദ്ദേശിച്ചു. ജനങ്ങൾ സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
കനത്ത മഞ്ഞ് കാരണം വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചതോടെ ജനങ്ങൾ കൂടുതൽ പ്രയാസത്തിലായി. മഞ്ഞുവീഴ്ച കുറഞ്ഞാൽ മാത്രമേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കുകയുള്ളൂ.
യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുൻപ് സർവീസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർലൈനുകൾ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് തുക തിരികെ നൽകാനുള്ള നടപടികളും ആരംഭിച്ചു. അടുത്ത കുറച്ച് ദിവസങ്ങൾ കൂടി അതിശൈത്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ.