ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്താന്‍ ജി7 രാജ്യങ്ങളോട് യുഎസ്

ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്താന്‍ ജി7 രാജ്യങ്ങളോട് യുഎസ്

പ്രസിദ്ധീകരിച്ചത്: 12 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഉക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. വെള്ളിയാഴ്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തില്‍ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജി7 രാജ്യങ്ങള്‍ക്ക് മുന്നിലും ഇതേ നിര്‍ദേശം വച്ചിരിക്കുന്നത്. യുഎസിന് പുറമെ യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി7ല്‍ ഉള്ളത്. 

റഷ്യന്‍ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കുകയാണ്. ഉക്രെയ്ന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഈ ആഴ്ച ആദ്യം, തങ്ങള്‍ യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവര്‍ തങ്ങളോടൊപ്പം ചേരും. യുദ്ധം അവസാനിക്കുന്ന ദിവസം വരുന്നത് വരെ ഉയര്‍ന്ന തീരുവകള്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തണം. ജി-7 രാജ്യങ്ങളും തങ്ങളോടൊപ്പം ചേരേണ്ടതുണ്ടെന്ന് യുഎസ് ട്രഷറി വകുപ്പ് വക്തമാക്കി.