അമേരിക്കയിലെ ലോബിയിങ് കുറച്ച് പാകിസ്ഥാൻ; റെക്കോർഡ് തുക ചിലവിട്ടതിന് പിന്നാലെ പിന്മാറ്റം
അമേരിക്കൻ ഭരണകൂടത്തിൽ സ്വാധീനം ചെലുത്താനായി നടത്തിവന്ന വൻതോതിലുള്ള ലോബിയിങ് പ്രവർത്തനങ്ങൾ പാകിസ്ഥാൻ വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി റെക്കോർഡ് തുകയാണ് ഇതിനായി പാകിസ്ഥാൻ ചിലവാക്കിയിരുന്നത്. പ്രതിമാസം ആറ് ലക്ഷം ഡോളറോളം ചിലവിട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് ഗണ്യമായി കുറച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ലോബിയിങ് സ്ഥാപനങ്ങളുമായുള്ള കരാറുകളാണ് പാകിസ്ഥാൻ അവസാനിപ്പിച്ചത്. ജാവലിൻ അഡ്വൈസേഴ്സ്, സ്ക്വയർ പാറ്റൺ ബോഗ്സ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുഎസ് ഭരണകൂടത്തിന്റെ നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തുകയായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനാണ് പാകിസ്ഥാൻ വൻതുക ചിലവിട്ടത്. എന്നാൽ ഇപ്പോൾ ഈ ലക്ഷ്യങ്ങൾ ഒരു പരിധിവരെ കൈവരിച്ചെന്ന വിശ്വാസത്തിലാണ് പാകിസ്ഥാൻ. നിലവിൽ ലോബിയിങ്ങിനായി ഇന്ത്യ ചിലവാക്കുന്നതിനേക്കാൾ കുറഞ്ഞ തുക മാത്രമാണ് പാകിസ്ഥാൻ ചിലവിടുന്നത്.