അമേരിക്കയിൽ വോട്ടർ ഐഡി നിയമത്തെച്ചൊല്ലി പോര്; ട്രംപിന്റെ നീക്കത്തെ ചെറുക്കാൻ ഡെമോക്രാറ്റുകൾ
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ രാഷ്ട്രീയത്തിൽ 'സേവ് അമേരിക്ക ആക്ട്' (SAVE America Act) വലിയ ചർച്ചയാകുന്നു. വോട്ട് ചെയ്യുന്നതിന് യുഎസ് പൗരത്വ തെളിവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്ന ബില്ലിനെച്ചൊല്ലി ഭരണപക്ഷമായ റിപ്പബ്ലിക്കൻമാരും പ്രതിപക്ഷമായ ഡെമോക്രാറ്റുകളും നേർക്കുനേർ പോരാട്ടത്തിലാണ്. നിലവിൽ 100 അംഗ സെനറ്റിൽ ബില്ല് പാസാക്കാൻ ആവശ്യമായ 60 വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടിക്കില്ല. അതിനാൽ ഡെമോക്രാറ്റുകൾ ഈ നീക്കത്തെ തടയുമെന്നുറപ്പാണ്.
തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അനധികൃത കുടിയേറ്റക്കാർ വോട്ട് ചെയ്യുന്നുണ്ടെന്നുമാണ് ട്രംപും അനുകൂലികളും ആരോപിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് അമേരിക്കയിൽ നിലവിൽ തന്നെ നിയമവിരുദ്ധമാണെന്നും അത്തരം സംഭവങ്ങൾ വളരെ അപൂർവ്വമാണെന്നും സ്റ്റേറ്റ് ഗവൺമെന്റ് ഓഡിറ്റുകൾ വ്യക്തമാക്കുന്നു.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് (Reuters/Ipsos) പോളിംഗ് പ്രകാരം അമേരിക്കയിലെ 44 ശതമാനം മുതിർന്ന ആളുകളും പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ്. ഇതിൽ 82 ശതമാനം റിപ്പബ്ലിക്കൻമാരും 44 ശതമാനം സ്വതന്ത്രരും 15 ശതമാനം ഡെമോക്രാറ്റുകളും ഉൾപ്പെടുന്നു.