ഞാന്‍ കരുതിയത് ഏറ്റവും എളുപ്പത്തില്‍ തീര്‍ക്കാനാവുക ഉക്രെയ്ന്‍-റഷ്യ പ്രശ്‌നം'; തനിക്കതിന് കഴിഞ്ഞില്ലെന്ന് ട്രംപ്

ഞാന്‍ കരുതിയത് ഏറ്റവും എളുപ്പത്തില്‍ തീര്‍ക്കാനാവുക ഉക്രെയ്ന്‍-റഷ്യ പ്രശ്‌നം'; തനിക്കതിന് കഴിഞ്ഞില്ലെന്ന് ട്രംപ്

പ്രസിദ്ധീകരിച്ചത്: 15 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം എളുപ്പം പരിഹരിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ അതിന് തനിക്കായില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ കരുതിയിരുന്നത് ഏറ്റവും എളുപ്പത്തില്‍ തീര്‍ക്കാനാവുക യുക്രൈന്‍-റഷ്യ പ്രശ്‌നമാണെന്നാണ്. പക്ഷേ, അതിന് രണ്ടുപേരുടെയും സഹകരണം വേണം. പുടിന്‍ തയ്യാറാകുമ്പോള്‍ സെലന്‍സ്‌കിതയ്യാറാകില്ല. സെലന്‍സ്‌കി സമ്മതിക്കുമ്പോള്‍ പുടിന്‍ വഴങ്ങില്ല. ഇപ്പോള്‍ യുദ്ധം തീര്‍ക്കണമെന്ന് സെലെന്‍സ്‌കി ആഗ്രഹിക്കുന്നു, എന്നാല്‍, പുടിന്റെ കാര്യം ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

ഈയൊരു യുദ്ധം മാത്രമാണ് തനിക്ക് പരിഹരിക്കാനാകാതെപോയതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞ ട്രംപ്, യുദ്ധം നിര്‍ത്താത്തതിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചനയും നല്‍കി.

യുദ്ധം പരിഹരിക്കുന്നതിന് താനെടുത്ത കടുത്ത നടപടികളും വിശദീകരിച്ചു. ബാങ്കുകള്‍ക്ക് സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയും റഷ്യയുടെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ തീരുവ ചുമത്തിയുമെല്ലാമാണ് അത് ചെയ്തതെന്നും പറഞ്ഞു. ഇന്ത്യ-പാക് സായുധ സംഘര്‍ഷമുള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചെന്ന അവകാശവാദവും ആവര്‍ത്തിച്ചു. തീരുവ ഏര്‍പ്പെടുത്തുക വഴി അമേരിക്കയ്ക്ക് വിജയം മാത്രമാണുണ്ടായതെന്നും അത് വ്യാപാര കാര്യത്തില്‍ തങ്ങളെ മുതലെടുത്തിരുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധികാരം കാണിക്കാനുള്ള അവസരമായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.