പാകിസ്ഥാൻ ഇപ്പോഴും ഭീകരരുടെ താവളം; ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടരുന്നുവെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്, കടുത്ത നടപടിക്ക് ട്രംപ് ഭരണകൂടം
പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദ ഗ്രൂപ്പുകൾക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾക്ക് പാക് മണ്ണിൽ ഇപ്പോഴും പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസ് കോൺഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണത്തിന് കീഴിൽ പാകിസ്ഥാനെതിരെയുള്ള നിലപാട് കൂടുതൽ കർശനമാകാനാണ് സാധ്യത. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ കാണിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനുള്ള സൈനിക സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ അമേരിക്ക ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെ കശ്മീർ ഉൾപ്പെടെയുള്ള മേഖലകളിൽ അശാന്തി പടർത്താൻ പാകിസ്ഥാൻ ഭീകരരെ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുണ്ടാകുമ്പോൾ ചില ഭീകര നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നാടകം പാകിസ്ഥാൻ കളിക്കാറുണ്ട്. എന്നാൽ ശിക്ഷാ നടപടികളിൽ നിന്ന് ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പാക് കോടതികളും ഭരണകൂടവും സ്വീകരിക്കുന്നത്.