ഇറാനിലെ വിജനമായ വിമാനത്താവളത്തിൽ യുഎസ് സേനയുടെ രഹസ്യ നീക്കം
ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താൻ അമേരിക്കൻ സേന ഇസ്ഫഹാനിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവളം താവളമാക്കിയതായി ഇറാൻ വെളിപ്പെടുത്തി. ദക്ഷിണ ഇസ്ഫഹാൻ പ്രവിശ്യയിലെ ഒരു പഴയ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന ഈ അതിസാഹസിക ദൗത്യം തങ്ങൾ പരാജയപ്പെടുത്തിയതായാണ് ഇറാന്റെ അവകാശവാദം. പൈലറ്റിനെ വീണ്ടെടുക്കാനുള്ള ഈ രഹസ്യ നീക്കത്തിനിടെ അമേരിക്കയുടെ നിരവധി വിമാനങ്ങൾ തകർത്തതായും അവർ വ്യക്തമാക്കി.
ദൗത്യത്തിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ സി-130 ട്രാൻസ്പോർട്ട് വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങളുടെ സൈന്യം നശിപ്പിച്ചതായി ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി അറിയിച്ചു. അതിർത്തിക്കുള്ളിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ സേനയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയതെന്ന് ഇറാൻ അവകാശപ്പെടുന്നു. സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ദൗത്യം പൂർണ്ണ വിജയമായിരുന്നുവെന്നും സാങ്കേതിക തകരാറിലായ വിമാനങ്ങൾ ശത്രുക്കൾക്ക് ലഭിക്കാതിരിക്കാൻ സൈന്യം തന്നെ നശിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സൈനികരുടെ ധീരതയെ പ്രസിഡന്റ് പ്രശംസിച്ചു.