പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി; ട്രാൻസ്ജെൻഡർ പുരുഷന് അണ്ഡം സൂക്ഷിക്കാൻ ഹൈക്കോടതി അനുമതി
കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ ട്രാൻസ്ജെൻഡർ പുരുഷന് അനുമതി നൽകി ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്നെങ്കിലും പിന്നീട് ട്രാൻസ്ജെൻഡർ പുരുഷനെന്ന ലിംഗസ്വത്വം സ്വീകരിച്ച 28കാരന് ഇപ്പോഴും സ്ത്രീയുടെ പ്രത്യുത്പാദന ശേഷി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നിയമപ്രകാരം ദമ്പതികൾക്കും വിവാഹിതരല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഈ നിയമ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് എആർടി ക്ലിനിക്ക് അപേക്ഷ നിരസിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരൻ തന്റെ ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനെന്നായി നിയമപരമായി മാറ്റിയിരുന്നു. തുടർന്ന് ട്രാൻസ്ജെൻഡർ പുരുഷൻ എന്ന സർട്ടിഫിക്കറ്റും നേടിയിരുന്നു. പിന്നീട് ഹോർമോൺ ചികിത്സ ആരംഭിക്കുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കുകയും ചെയ്തു.