വിപണിയെ ഉലച്ച് ഇറാന്‍ യുദ്ധം: യുഎസില്‍ ഇന്ധന പ്രതിസന്ധി രൂക്ഷം; വിലക്കയറ്റം പടിവാതില്‍ക്കല്‍

വിപണിയെ ഉലച്ച് ഇറാന്‍ യുദ്ധം: യുഎസില്‍ ഇന്ധന പ്രതിസന്ധി രൂക്ഷം; വിലക്കയറ്റം പടിവാതില്‍ക്കല്‍

പ്രസിദ്ധീകരിച്ചത്: 04 Jun, 2026
ഷെയർ ചെയ്യുക:

യുഎസും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍, ലോകമെമ്പാടുമുള്ള ഇന്ധന സൂക്ഷിപ്പ് ശേഖരം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തുന്നു. വരും ദിവസങ്ങളില്‍ യുഎസില്‍ ഇന്ധനവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയരുമെന്ന് ഊര്‍ജ്ജ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും ഉപരോധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം 90 ശതമാനത്തിലധികം തടസപ്പെട്ടിരിക്കുകയാണ്. യുദ്ധത്തിന് മുന്‍പ് പ്രതിദിനം 135 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോള്‍ കേവലം 11 കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അമേരിക്കയുടെ ദേശീയ അവധി ദിനമായ ജൂലൈ നാല് എത്തുമ്പോഴേക്കും യുഎസിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുഎസില്‍ പെട്രോള്‍ വില ഗാലന് 4.30 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയ പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇത് ആറ് ഡോളര്‍ വരെയായി. ഏറ്റവും ആശങ്കാജനകമായ കാര്യം, യുഎസും ഇറാനും തമ്മില്‍ പെട്ടെന്നൊരു സമാധാന കരാറിലെത്തുകയും ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്ന് കൊടുക്കുകയും ചെയ്താല്‍ പോലും വരാനിരിക്കുന്ന വിലക്കയറ്റം തടയാന്‍ കഴിയില്ലെന്നാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ 12.9 കോടി ബാരലും ഏപ്രിലില്‍ 11.7 കോടി ബാരലുമാണ് ആഗോള വിപണിയില്‍ കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇടിവാണിത്. വിപണിയിലെ തളര്‍ച്ച മാറ്റാന്‍ അമേരിക്കയും മറ്റ് വികസിത രാജ്യങ്ങളും തങ്ങളുടെ അടിയന്തര കരുതല്‍ ശേഖരത്തില്‍ നിന്ന് 40 കോടി ബാരല്‍ എണ്ണ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ അടിയന്തര ശേഖരവും ഇപ്പോള്‍ തീരാറായിരിക്കുകയാണ്.

യുദ്ധം നാളെ അവസാനിച്ചാല്‍ പോലും തടസപ്പെട്ട എണ്ണക്കപ്പലുകളുടെ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാകാനും റിഫൈനറികള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാനും മാസങ്ങള്‍ എടുത്തേക്കാം. വിപണിയിലെ ഈ വിടവ് നികത്താന്‍ കുറഞ്ഞത് 2026 പകുതി വരെയെങ്കിലും വേണ്ടിവരും. എണ്ണവില വര്‍ദ്ധനവ് കേവലം പെട്രോള്‍ പമ്പുകളില്‍ ഒതുങ്ങുന്നില്ല. വിമാന ഇന്ധനത്തിന്റെ വില ഉയര്‍ന്നതോടെ ആഗോള വ്യോമയാന മേഖലയ്ക്ക് 1500 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടായി. ഇത് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ എയര്‍ലൈനുകളെ നിര്‍ബന്ധിതരാക്കുന്നു.