അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്താന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ യുഎസ് സെനറ്റർ റിക്ക് സ്കോട്ട് രംഗത്തെത്തി. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിന്റെ വക്താക്കളാകാൻ ശ്രമിക്കുന്ന പാകിസ്താൻ്റെ യഥാർത്ഥ മുഖം മറച്ചുവെക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ മുൻ പരമാധികാരി ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയിൽ പങ്കെടുക്കാൻ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ടെഹ്റാനിൽ എത്തിയതിന് പിന്നാലെയാണ് ഈ കടുത്ത പ്രതികരണം.
ആഗോള ഭീകരൻ ഉസാമ ബിൻ ലാദന് ഒരു ദശാബ്ദക്കാലം ഒളിത്താവളമൊരുക്കിയ രാജ്യമാണ് പാകിസ്താനെന്ന് അമേരിക്കൻ സെനറ്റർ തുറന്നടിച്ചു. സ്വന്തം നാട്ടിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ ഏകപക്ഷീയമായ മതനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരാണ് അവിടുത്തെ ഭരണാധികാരികൾ. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഒരു സ്വേച്ഛാധിപതിയെ മഹാനായ നേതാവെന്ന് വിളിച്ച് പ്രശംസിച്ച പാക് പ്രധാനമന്ത്രിയുടെ നടപടി തികഞ്ഞ കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകര സംഘടനയായ ഹമാസിന് താവളമൊരുക്കുന്ന ഖത്തറിനെപ്പോലെ തന്നെ മോശം പശ്ചാത്തലമാണ് പാകിസ്താനുമുള്ളത്. അതുകൊണ്ടുതന്നെ അമേരിക്കയും ഇറാനും തമ്മിലുള്ള അതീവ പ്രാധാന്യമുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താന് യാതൊരു യോഗ്യതയുമില്ല. ഇസ്ലാമാബാദിന്റെ ഓരോ നീക്കങ്ങളും അമേരിക്കൻ ഭരണകൂടം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സെനറ്റർ റിക്ക് സ്കോട്ട് മുന്നറിയിപ്പ് നൽകി.