പശ്ചിമേഷ്യയിൽ വീണ്ടും മിസൈൽ മഴ; സമാധാന ചർച്ചകൾ തകർത്ത് യുഎസ് സൈന്യത്തിന് നേരെ ഇറാന്റെ അപ്രതീക്ഷിത മിസൈലാക്രമണം
പശ്ചിമേഷ്യൻ മേഖലയിൽ താൽക്കാലികമായി നിലനിന്നിരുന്ന ശാന്തത തകർത്തു യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വിപ്ലവസേന കടുത്ത മിസൈലാക്രമണം നടത്തി. ദിവസങ്ങൾ നീണ്ട വെടിനിർത്തൽ ചർച്ചകൾക്കും ആക്രമണ വിരാമത്തിനും ശേഷമാണ് ഇറാൻ ഈ അപ്രതീക്ഷിത നീക്കം നടത്തിയത്.
അമേരിക്കൻ സേനയ്ക്ക് നേരെ ഒരേസമയം നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥീരികരിച്ചു. എന്നാൽ ഇറാൻ തൊടുത്തുവിട്ട മുഴുവൻ ബാലിസ്റ്റിക് മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി അമേരിക്കൻ സൈനിക വക്താക്കൾ അറിയിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് വാഷിംഗ്ടൺ വീക്ഷിക്കുന്നത്.
അമേരിക്കൻ സേന പ്രദേശത്ത് അതീവ ജാഗ്രത പുലർത്തുകയാണെന്നും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ പ്രധാനമായും മിസൈലുകൾ അയച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിത യാത്രയെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളാണ് യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് മേഖലയെ തള്ളിയിട്ടത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്.
അമേരിക്ക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ ഇറാനും ആക്രമണങ്ങൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ സമാധാന ചർച്ചകളുടെ പുരോഗതിക്കിടയിൽ നടന്ന ഈ ആക്രമണം നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.