'വല്ലാത്ത സ്‌നേഹം തോന്നുന്നു'! അര്‍ജുന്‍ ആയങ്കിക്ക് പിന്തുണയുമായി സനല്‍കുമാര്‍ ശശിധരന്‍

'വല്ലാത്ത സ്‌നേഹം തോന്നുന്നു'! അര്‍ജുന്‍ ആയങ്കിക്ക് പിന്തുണയുമായി സനല്‍കുമാര്‍ ശശിധരന്‍

പ്രസിദ്ധീകരിച്ചത്: 08 Aug, 2026
ഷെയർ ചെയ്യുക:

വിവിധ കേസുകളില്‍ പ്രതിയായി പൊലീസും ആഭ്യന്തര വകുപ്പും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ അര്‍ജുന്‍ ആയങ്കിക്ക് പിന്തുണയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തനിക്ക് അയാളാട് വല്ലാത്ത സ്‌നേഹം തോന്നുന്നുവെന്നും ആയങ്കിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി ഈ കുറിപ്പിന് താഴെ ഹാര്‍ട്ട് ഇമോജി കമന്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്.അര്‍ജുന്‍ ആയങ്കി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സമൂഹം തയ്യാറാകണമെന്ന് സനല്‍കുമാര്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ചെയ്തതും ചെയ്യാത്തതുമായ കേസുകളില്‍ പെട്ട് ജീവിതം താറുമാറായെന്നും, മകന്‍ ജനിച്ച ശേഷമെങ്കിലും തെറ്റായ വഴികളിലേക്ക് പോകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് അര്‍ജുന്‍ പറഞ്ഞതെന്ന് സനല്‍കുമാര്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ എത്ര നിസഹായനായ ജീവിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഇതെന്നും അയാള്‍ക്ക് സമൂഹം ഒരു അവസരം നല്‍കണമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

ഭരണകൂടവും സമൂഹവും ഒരാളെ വേട്ടയാടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സനല്‍കുമാര്‍ കുറ്റപ്പെടുത്തി. അയാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആഘോഷിക്കാന്‍ ആളുകളുണ്ടാകുമെന്നത് ലജ്ജാകരമാണ്. മുന്‍പരിചയമില്ലെങ്കിലും അയാള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് തന്റെ മനസ്സ് അര്‍ജുനൊപ്പമാണെന്നും, നന്മയുള്ള ഒരു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അയാള്‍ക്ക് കഴിയട്ടെയെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കി ഡി.വൈ.എഫ്.ഐ ഭാരവാഹിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ സി.പി.എം സൈബര്‍ പോരാളിയായി ശ്രദ്ധ നേടി. എന്നാല്‍ രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസും കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം തട്ടിയെടുക്കല്‍ കേസുകളും പുറത്തുവന്നതോടെയാണ് ഇയാള്‍ കുപ്രസിദ്ധനാകുന്നത്. ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതോടെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

നിലവില്‍ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയാണ് അര്‍ജുന്‍ ആയങ്കി. കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയതടക്കം പുതിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ച് പൊലീസിനെ വെല്ലുവിളിക്കുന്നത് ഇയാള്‍ തുടരുകയാണ്.