എച്ച്-1ബി വിസ ഫീസ് വീണ്ടും വർദ്ധിപ്പിക്കാൻ ട്രംപ് ഭരണകൂടം: ചെറുകിട കമ്പനികൾക്ക് കനത്ത ആഘാതം
വിദേശ ജീവനക്കാരെ നിയമിക്കുന്ന കമ്പനികളിൽ നിന്ന് 103,265 ഡോളർ (ഏകദേശം 86 ലക്ഷത്തിലധികം രൂപ) അധിക സർചാർജായി ഈടാക്കാനുള്ള പുതിയ നിർദ്ദേശവുമായി ട്രംപ് ഭരണകൂടം. മുൻപ് എച്ച്-1ബി വിസകൾക്ക് ആറക്ക തുക ഫീസായി ഏർപ്പെടുത്താനുള്ള നീക്കം ഫെഡറൽ കോടതി തടഞ്ഞിരുന്നെങ്കിലും, ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (ഡി.എച്ച്.എസ്) ഔദ്യോഗിക ചട്ട ഭേദഗതിയിലൂടെ ഇത് വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
ഈ തുക നിലവിലുള്ള വിസ അപേക്ഷാ ഫീസുകൾക്ക് പുറമെയാണ് കമ്പനികൾ നൽകേണ്ടത്. പുതിയ ഫീസ് പ്രാബല്യത്തിൽ വന്നാൽ ഏകദേശം 11,051 കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഡി.എച്ച്.എസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വദേശി ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഭരണകൂടം വാദിക്കുമ്പോഴും, വിദഗ്ധർ ഇതിനോട് വിയോജിക്കുന്നു.
പുതിയ ഫീസ് നിർദ്ദേശം വൻകിട കമ്പനികളേക്കാൾ കൂടുതൽ തിരിച്ചടിയാകുന്നത് സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കുമാണ്. ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ഐ.ടി ഭീമന്മാർക്ക് കാനഡയിലോ ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ തങ്ങളുടെ ഓഫീസുകൾ വികസിപ്പിച്ച് വിദേശ പ്രതിഭകളെ നിയമിക്കാൻ സാധിക്കും. എന്നാൽ, കുറഞ്ഞ ബജറ്റിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം ബദൽ മാർഗ്ഗങ്ങൾ ലഭ്യമല്ലാത്തതിനാൽ അവരുടെ ലാഭക്ഷമതയെയും പേറ്റന്റ് സ്വന്തമാക്കാനുള്ള കഴിവിനെയും ഇത് സാരമായി ബാധിക്കും.