എംബിബിഎസിന് നാലര വർഷ ഫീസ്: ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകും
എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ഒടുവിൽ സംസ്ഥാന സർക്കാർ അപ്പീലിന്.
ഇക്കഴിഞ്ഞ ജൂലൈ മാസമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശപ്രകാരം, നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് സർക്കർ ഉത്തരവിറക്കിയത്.
ഇതിനെതിരായ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെൻ്റുകൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചു സ്റ്റേ നേടി. ഓഗസ്റ്റ് ഏഴാം തീയതി ഉത്തരവ് സ്റ്റേ ചെയ്തതെങ്കിലും സർക്കാർ ഇതുവരെ അപ്പീലിന് പോയിരുന്നില്ല. അപ്പീൽ വൈകുന്നത് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സർക്കാർ അപ്പീൽ നൽകുന്നത്.
നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സഹായമാകും സർക്കാർ കോടതിയിൽനിന്ന് തേടുക.
ഈ വർഷത്തെ എംബിബിഎസ് പ്രവേശനത്തിൽ നാലര വർഷ ഫീസ് ഈടാക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ രീതിയിൽ തന്നെയാണ് ഈ വർഷവും മാനേജ്മെന്റുകൾ ഫീസ് ഈടാക്കുന്നത്.