ബന്ദികളെ സ്വതന്ത്രരാക്കണം, അല്ലെങ്കില്‍ ഹമാസിനെ ഇല്ലാതാക്കും'; യുഎന്നില്‍ ഹമാസിനെ വിരട്ടി നെതന്യാഹു

ബന്ദികളെ സ്വതന്ത്രരാക്കണം, അല്ലെങ്കില്‍ ഹമാസിനെ ഇല്ലാതാക്കും'; യുഎന്നില്‍ ഹമാസിനെ വിരട്ടി നെതന്യാഹു

പ്രസിദ്ധീകരിച്ചത്: 27 Sep, 2025
ഷെയർ ചെയ്യുക:

ന്യൂയോര്‍ക്ക്: ഗാസ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭീഷണി പൂര്‍ണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. 

നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് അന്‍പതിലധികം രാജ്യങ്ങള്‍ അസംബ്ലി ഹാളില്‍ നിന്ന് പുറത്തുപോയി. മറ്റ് ചിലര്‍ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. നിങ്ങളുടെ ആയുധങ്ങള്‍ താഴെവയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിക്കാം. അല്ലെങ്കില്‍ ഇസ്രയേല്‍ നിങ്ങളെ ഇല്ലാതാക്കുമെന്നാണ് നെതന്യാഹു ഹമാസിനോട് പറഞ്ഞത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് തങ്ങള്‍ ചെയ്യില്ല. ഇസ്രയേലിനത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.

ഏതാനും പ്ലക്കാര്‍ഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയര്‍ത്തിക്കാട്ടി. 'ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്' എന്ന ചോദ്യവും എ). ഇറാന്‍, ബി). ഹമാസ്, സി). ഹിസ്ബുല്ല, ഡി).ഹൂതികള്‍ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാര്‍ഡായിരുന്നു അതിലൊന്ന്. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോള്‍ ഒട്ടേറെ നേതാക്കള്‍ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.