സാങ്കേതികവിദ്യ ചോർത്താൻ ചൈന തക്കം പാർത്തിരിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്
സൗദി അറേബ്യയ്ക്ക് വിൽക്കാൻ ലക്ഷ്യമിടുന്ന അത്യാധുനിക എഫ്-35 സ്റ്റെൽത്ത് പോർവിമാനങ്ങളുടെ സാങ്കേതികവിദ്യ ചൈന ചോർത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഏകദേശം 24 ബില്യൺ ഡോളറിന്റെ ബൃഹത്തായ കരാറിന് തയ്യാറെടുക്കുന്നതിനിടെയാണ് യുഎസ് ഇന്റലിജൻസ് ഈ ഗുരുതര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്-35 അമേരിക്കയുടെ പക്കലുള്ള തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയാണ്. റിയാദുമായി യുഎസ് ഈ കരാറിൽ മുന്നോട്ട് പോയാൽ റിയാദിലെ ചൈനീസ് സാന്നിധ്യം വഴി വിമാനത്തിന്റെ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് പെന്റഗൺ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
സൗദി അറേബ്യയും ചൈനയും തമ്മിൽ സാമ്പത്തിക, നയതന്ത്ര മേഖലകളിൽ അടുത്ത ബന്ധം പുലർത്തുന്നതാണ് അമേരിക്കൻ ഏജൻസികളെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ചൈനീസ് ടെലികോം ശൃംഖലകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ഈ സാങ്കേതികവിദ്യ ചോർത്താൻ ബെയ്ജിംഗ് ശ്രമിച്ചേക്കാം.
സൗദിക്ക് എഫ്-35 വിമാനങ്ങൾ കൈമാറുകയാണെങ്കിൽ അതിന്റെ സങ്കേതികവിദ്യകൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ അമേരിക്കൻ, സൗദി ഉദ്യോഗസ്ഥർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നിർദ്ദേശിക്കുന്നു. മറ്റ് വിദേശ പ്രതിനിധികൾക്കോ കരാറുകാർക്കോ ഇവിടെ പ്രവേശനം നൽകരുതെന്നാണ് മുന്നറിയിപ്പ്.
അമേരിക്കൻ സൈനിക സാങ്കേതികവിദ്യകൾ ചോർത്താൻ ചൈന നിരന്തരം ശ്രമിക്കുന്നുണ്ടെന്ന ആരോപണം വാഷിംഗ്ടൺ ദീർഘകാലമായി ഉന്നയിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലേക്ക് ഇത്രയും വലിയൊരു ആയുധ കൈമാറ്റം നടത്തുമ്പോൾ പെന്റഗൺ അതീവ ജാഗ്രത പുലർത്തുന്നു.
മധ്യപൂർവേഷ്യൻ മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥ ഉറപ്പാക്കാനും സഖ്യരാജ്യങ്ങൾക്ക് പിന്തുണ നൽകാനുമാണ് അമേരിക്ക ആയുധ വിൽപനയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ ചൈനയുടെ രഹസ്യാന്വേഷണ നീക്കങ്ങൾ അതിന് വലിയ വെല്ലുവിളിയായി മാറുകയാണ്.