വർക്ക് ഫ്രം ഹോം നൽകി പിന്നാലെ എട്ടിന്റെ പണി
വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞ് വീട്ടിലിരുത്തിയ ശേഷം മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് അമേരിക്കൻ ധനകാര്യ കമ്പനി. കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 80 ഓളം ഇന്ത്യൻ ജീവനക്കാരെയാണ് ഒരൊറ്റ വിർച്വൽ മീറ്റിംഗിലൂടെ കമ്പനി വേലയ്ക്കു പുറത്താക്കിയത്.
സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെ പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരനാണ് തങ്ങൾക്കുണ്ടായ ഈ ദുരനുഭവം പരസ്യമാക്കിയത്. കേവലം അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന ഗൂഗിൾ മീറ്റ് കോളിലൂടെയായിരുന്നു കമ്പനിയുടെ ക്രൂരമായ ഈ നടപടിയെന്ന് ഇയാൾ കുറിച്ചു.
പ്രവർത്തനപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിരുന്നത്. വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്ക് പെട്ടെന്നാണ് ഉന്നത മാനേജ്‌മെന്റിൽ നിന്ന് അടിയന്തര മീറ്റിംഗ് സന്ദേശം ലഭിച്ചത്.