വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

പ്രസിദ്ധീകരിച്ചത്: 27 Sep, 2025
ഷെയർ ചെയ്യുക:

ഓപ്പറേഷന്‍ നംഖോറില്‍ വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത്.എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു.

 

ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വീടുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തുന്നത്.നൂറിലധികം വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തതായി കസ്റ്റംസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം.നികുതി വെട്ടിക്കുന്നതിന് വേണ്ടി അത്യാഢംബര കാറുകൾ ഭൂട്ടാനിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്ത ശേഷം ഉപയോഗിച്ച വാഹനങ്ങൾ എന്ന ഗണത്തിൽ പെടുത്തി രാജ്യത്ത് എത്തിക്കുന്നതായിരുന്നു രീതി. ഇത്തരം കാറുകൾ ഭൂട്ടാനിൽ നിന്നും റോഡ് മാർഗം ഹിമാചലിൽ എത്തിച്ച് രാജ്യത്ത് വിൽപന നടത്തുന്ന സംഘത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും വാഹനങ്ങൾ വാങ്ങിയവരിലേക്കാണ് അന്വേഷണം നീളുന്നത്.