'50 ലക്ഷത്തോളം ജനങ്ങളുണ്ട്, മലപ്പുറം ജില്ല വിഭജിക്കണം'; ആവശ്യവുമായി മുസ്‍ലിം ലീഗ് എംഎൽഎ
തിരൂർ: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കുറുക്കോളി മൊയ്തീൻ പറഞ്ഞു.
വികസനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ലെന്നാണ് പരാതി. തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല എന്നത് പതിറ്റാണ്ടുകളായി മലപ്പുറത്തുകാരുടെ ആവശ്യമാണ്. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവന്നിട്ടുണ്ട്.
പെരിന്തൽമണ്ണ മുതൽ ചങ്ങരംകുളം വരെയാണ് ഭൂപരിധി. നിലവിലെ കണക്കുകൾ പ്രകാരം ജില്ലയിൽ ഏകദേശം 50 ലക്ഷം പേരുണ്ട്. വികസന പ്രവർത്തനങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ലെന്ന് എംഎൽഎ ആരോപിക്കുന്നു.മുഖ്യമന്ത്രിയെ അടക്കം കണ്ട് ആവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് കുറുക്കോളി മൊയ്‌തീൻ. ജില്ല വിഭജന ആവശ്യത്തിന് മുസ്‍ലിം ലീഗിന്റെ പിന്തുണ ഉണ്ടോ എന്നത് വ്യക്തമല്ല.