ട്രംപിന് തിരിച്ചടി:  ലിസ കുക്കിന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി തുടരാമെന്ന് സുപ്രീം കോടതി

ട്രംപിന് തിരിച്ചടി: ലിസ കുക്കിന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി തുടരാമെന്ന് സുപ്രീം കോടതി

പ്രസിദ്ധീകരിച്ചത്: 03 Oct, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണറായി ലിസ കുക്കിന് പദവിയില്‍ തുടരാന്‍ സുപ്രീം കോടതിയുടെ അനുമതി. പദവിയില്‍ നിന്ന് പുറത്താക്കിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2026 ജനുവരിയില്‍ കേസില്‍ കോടതി വാദം കേള്‍ക്കുന്നത് വരെ ലിസ കുക്കിന് പദവിയില്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഭവന വായ്പാച്ചട്ടങ്ങളില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ഓഗസ്റ്റിലാണ് ട്രംപ് ലിസ കുക്കിനെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു കേന്ദ്രബാങ്കിന്റെ ഗവര്‍ണറെ ഒരു പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നത്. 

അതേസമയം കുക്കിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. കൃത്യമായ കാരണത്തോടെ നിയമപരമായാണ് ലിസ കുക്കിനെ പ്രസിഡന്റ് ട്രംപ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്നും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ വ്യക്തമാക്കി അന്തിമ വിജയം നേടാന്‍ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രസ്താവനയില്‍ പറഞ്ഞു. 

ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണറാകുന്ന ആദ്യ 'ബ്ലാക്ക് അമേരിക്കന്‍' വനിതയുമായിരുന്നു ലിസ. പിന്നാലെ തന്നെ പുറത്താക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വാദിച്ചു കുക്ക് കോടതിയെ സമീപിക്കുകയായിരുന്നു.