'ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ഇറക്കുമതി നികുതി ചുമത്താന്‍ ട്രംപിന് നിയമപരമായി അനുവാദമില്ല': ഫെഡറല്‍ അപ്പീല്‍ കോടതി

'ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ഇറക്കുമതി നികുതി ചുമത്താന്‍ ട്രംപിന് നിയമപരമായി അനുവാദമില്ല': ഫെഡറല്‍ അപ്പീല്‍ കോടതി

പ്രസിദ്ധീകരിച്ചത്: 30 Aug, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: ലോകത്തെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിയമപരമായ അവകാശമില്ലെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ഇറക്കുമതി നികുതി ചുമത്താനും ട്രംപിന് നിയമപരമായി അനുവാദമില്ലെന്നാണ് ഫെഡറല്‍ സര്‍ക്യൂട്ടിനായുള്ള യുഎസ് അപ്പീല്‍ കോടതി വിധിച്ചത്. ന്യൂയോര്‍ക്കിലെ ഒരു പ്രത്യേക ഫെഡറല്‍ ട്രേഡ് കോടതിയുടെ മെയിലെ തീരുമാനത്തെ ശരിവച്ച ഒരു വിധി ഇത്.

താരിഫ് ചുമത്താന്‍ പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നല്‍കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ജഡ്ജിമാര്‍ വിധിന്യായത്തില്‍ എഴുതി. എന്നാല്‍ അവര്‍ ഉടന്‍ താരിഫുകള്‍ നിര്‍ത്തലാക്കില്ല. അദ്ദേഹത്തിന്റെ ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 

'ഇത് നിലനില്‍ക്കാന്‍ അനുവദിച്ചാല്‍, ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കും.'- ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ട്രംപ് നിയമപരമായി തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും ഈ വിഷയത്തില്‍ അന്തിമ വിജയം പ്രതീക്ഷിക്കുന്നു എന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു.

താരിഫുകള്‍ ബാധിച്ച ചെറുകിട ബിസിനസുകളുടെ അഭിഭാഷകന്‍, ട്രംപിന് സ്വന്തമായി താരിഫ് ചുമത്താന്‍ പരിധിയില്ലാത്ത അധികാരമില്ലെന്ന് വിധി തെളിയിക്കുന്നുവെന്ന് വ്യക്തമാക്കി. ഈ തീരുമാനം അമേരിക്കന്‍ ബിസിനസുകളെയും ഉപഭോക്താക്കളെയും ഈ നിയമവിരുദ്ധ താരിഫുകള്‍ മൂലമുണ്ടാകുന്ന അനിശ്ചിതത്വത്തില്‍ നിന്നും സംരക്ഷിക്കുന്നുവെന്ന് ലിബര്‍ട്ടി ജസ്റ്റിസ് സെന്ററിലെ വ്യവഹാര ഡയറക്ടര്‍ ജെഫ്രി ഷ്വാബ് പറഞ്ഞു.