പേരാമ്പ്ര സംഘര്‍ഷം: സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്ന് പൊലീസ്, 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് നടപടി. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്പൊലീസിന്റെ ഗ്രനേഡോ , കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫിന്റെ ആരോപണത്തിൻമേലാണ് പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംഘർഷത്തിൽ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. ഷാഫി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ന്യായ വിരോധമായി സംഘം ചേർന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവയ്ക്കാണ് കേസ്. പൊലീസ് നടപടിയിൽ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസുകാർക്കെതിരെ നടപടി വേണം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.