അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പ്രസിദ്ധീകരിച്ചത്: 18 Oct, 2025
ഷെയർ ചെയ്യുക:

പത്തനംതിട്ട: പത്തനംതിട്ട കീഴ്‌വായ്പൂരില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. 

 

 കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ലത. ആശാപ്രവര്‍ത്തകയായിരുന്ന പുളിമല വീട്ടില്‍ ലതാകുമാരി(62)യാണ് മരിച്ചത്. 

 

 കഴിഞ്ഞ ദിവസം രാത്രിയാണ് ലത മരിച്ചത്. ഒക്ടോബര്‍ പത്തിനാണ് ലതയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യ സുബൈര്‍(30) ഇവരെ തീകൊളുത്തിയത്. ഇവര്‍ റിമാന്‍ഡിലാണ്.

കോയിപ്രം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യയാണ് പ്രതി സുമയ്യ. പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും ഇവര്‍ സജീവമായിരുന്നു. ഭര്‍ത്താവ് അറിയാതെയായിരുന്നു ഓണ്‍ലൈന്‍ ഇടപാടുകള്‍.

 

അന്‍പതുലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ വഴി തേടുകയായിരുന്നു സുമയ്യ. അങ്ങനെയാണ് ക്വാര്‍ട്ടേഴ്‌സിനടുത്ത് താമസിക്കുകയായിരുന്ന സുഹൃത്തുകൂടിയായ ലതയോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചത്. ഇത് കിട്ടാതെ വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലത അതിനും തയാറായില്ല. ഇതോടെ കവര്‍ച്ചയ്ക്ക് പദ്ധതി തയാറാക്കി.