യുദ്ധം അവസാനിക്കണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നു: റഷ്യന്‍ എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

യുദ്ധം അവസാനിക്കണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നു: റഷ്യന്‍ എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

പ്രസിദ്ധീകരിച്ചത്: 22 Oct, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച മോദിയുമായി ഫോണില്‍ നിരവധി കാര്യങ്ങള്‍ സംസാരിച്ചെന്നും വ്യാപാരത്തെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നല്‍കിയെന്നും പറഞ്ഞു. 

റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങില്ല. റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെന്ന് എന്നെപ്പോലെ തന്നെ അദ്ദേഹവും ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്നും അതൊരു വലിയ ചുവടുവയ്പ്പാണെന്നും ഇനി ചൈനയെയും ഇത് ചെയ്യാന്‍ തങ്ങള്‍ പ്രേരിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇറക്കുമത ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാല്‍ ആ പ്രക്രിയ ഉടന്‍ അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഊര്‍ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.