അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവം; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിൽ
അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായതായി റിപ്പോർട്ട്. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് സംഭവത്തിൽ തൃശൂര്‍ കൊടുങ്ങല്ലൂരിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശന് (44) ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായത്. കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്‍റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദര്‍ശനെ പിടികൂടുന്നത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രൽ പൊലീസ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.
എന്നാൽ അഗതി മന്ദിരത്തിൽ വെച്ചും സുദര്‍ശൻ അക്രമം കാട്ടി. തുടര്‍ന്ന് ഇവിടെ വെച്ച് സുദര്‍ശനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയന്നത്. മര്‍ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്‍റെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.