ചെലവ് വെട്ടിച്ചുരുക്കല്‍: ആമസോണില്‍ 14000 ജീവനക്കാരെ പിരിച്ചുവിട്ടു

ചെലവ് വെട്ടിച്ചുരുക്കല്‍: ആമസോണില്‍ 14000 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രസിദ്ധീകരിച്ചത്: 29 Oct, 2025
ഷെയർ ചെയ്യുക:

 ആമസോണ്‍ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു. 14000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ആമസോണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ചെലവ് വെട്ടിച്ചുരുക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ തീരുമാനം.

അതേസമയം പ്രധാന തസ്തികകളിലേക്ക് നിയമനം തുടരുമെന്നും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ആ തസ്തികകളിലേക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി പറഞ്ഞു. പിരിച്ചുവിടലുകള്‍ അവസാനിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന സൂചനയാണിത് നല്‍കുന്നത്.

ഈ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് ഈ തലമുറയിലെ എഐ. മുമ്പൊരിക്കലുമില്ലാത്തവിധം നിലവിലെ വിപണിയിലും പുതിയ വിപണികളിലും വേഗത്തില്‍ നൂതനത്വം കൊണ്ടുവരാന്‍ അത് കമ്പനികളെ പ്രാപ്തമാക്കുന്നു. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗലേട്ടി പറഞ്ഞു. കമ്പനിയിലെ വിവിധ മേഖലകളില്‍ നിന്ന് അംഗബലം വെട്ടിക്കുറച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം 2026-ല്‍ ഈ പിരിച്ചുവിടലുകള്‍ക്കൊപ്പം പുതിയ നിയമനങ്ങള്‍ നടക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി.

ആമസോണ്‍ 30000 പേരെ പിരിച്ചുവിടാന്‍ പോവുന്നതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് ശരിവെക്കും വിധമാണ് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.