ജോലി വാഗ്ദാനം ചെയ്ത് തായ്‌ലന്‍ഡ് വഴി വീണ്ടും മനുഷ്യക്കടത്ത്, മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിപ്പിന് ഇരയായി
ജോലി വാഗ്ദാനം ചെയ്ത് തായ്‌ലന്‍ഡ് വഴി വീണ്ടും മനുഷ്യക്കടത്ത്. മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിപ്പിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. മ്യാന്‍മറില്‍ കുടുങ്ങിയ കൊല്ലം സ്വദേശി ബിനി തുളസീധരന്റെ ശബ്ദ സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചു.
അതേസമയം ഭക്ഷണവും, വെള്ളവും നല്‍കുന്നില്ലെന്നും മാറിയിടാന്‍ വസ്ത്രം പോലുമില്ലെന്നും ആണ് ബിനി പറയുന്നത്. 'ഫോണ്‍ തരുന്നില്ല, ഭക്ഷണം തരുന്നില്ല, വെള്ളമില്ല... എല്ലാത്തിനും ഇവര്‍ കണക്ക് വയ്ക്കുകയാണ്. ഇവിടെ ഒരു സ്റ്റാള്‍ ഉണ്ട്. അവിടെ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാന്‍ പോലും പണം നല്‍കണം. അവര്‍ പറയുന്നത് കേട്ട് ഇവിടെ ഇരിക്കാനേ കഴിയൂ. മാറി ഉടുക്കാന്‍ തുണി പോലും തരുന്നില്ല' എന്നാണ് ബിനി പറഞ്ഞത്. 'ട്രൂ ടച്ച്' എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതിയാണ് മധുര വഴി ബാങ്കോക്കിലേക്ക് യാത്ര ചെയ്തത്. അവിടെ നിന്നും തായ്‌ലാന്‍ഡിലേക്ക് പോയി. തായ്‌ലന്‍ഡില്‍ നിന്നാണ് മ്യാന്‍മാറിലേക്ക് എത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പരസ്യം കണ്ടാണ് ബിനി എന്ന യുവതി ജോലിക്കായി ബന്ധപ്പെടുന്നത്. ട്രൂ ടച്ച് എന്ന കമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ടു പോകുന്നത്.