നാല്‍പത് ദിവസത്തെ അടച്ചുപൂട്ടലിന് വിരാമം: അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു

നാല്‍പത് ദിവസത്തെ അടച്ചുപൂട്ടലിന് വിരാമം: അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു

പ്രസിദ്ധീകരിച്ചത്: 11 Nov, 2025
ഷെയർ ചെയ്യുക:

നാല്‍പത് ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു. സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ഇതോടെ ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോള്‍ ഉണ്ടാവില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പല മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഷട്ട് ഡൗണിന്റെ ഭാഗമായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ 5,000 ത്തിലധികം വിമാനങ്ങള്‍ പ്രതിസന്ധിയില്‍ ആയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധിയാണ് വിമാന സര്‍വീസുകള്‍ കുറയ്ക്കാനിടയാക്കിയത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്.

2018-19 വര്‍ഷത്തെ ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വരുമ്പോഴാണ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടുന്നത്.