മംദാനി ന്യൂയോര്‍ക്കിനെ മുംബൈയാക്കി മാറ്റും'; റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്‍ ബാരി സ്റ്റേണ്‍ലിക്റ്റ്

മംദാനി ന്യൂയോര്‍ക്കിനെ മുംബൈയാക്കി മാറ്റും'; റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്‍ ബാരി സ്റ്റേണ്‍ലിക്റ്റ്

പ്രസിദ്ധീകരിച്ചത്: 12 Nov, 2025
ഷെയർ ചെയ്യുക:

സൊഹ്റാന്‍ മംദാനിയുടെ കീഴില്‍ ന്യൂയോര്‍ക്ക് സിറ്റി ഏറെ ദുഷ്‌കരമായ കാലത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്‍ ബാരി സ്റ്റേണ്‍ലിക്റ്റ്. 

ന്യൂയോര്‍ക്കിലെ അനിയന്ത്രിതമായ വികസനത്തിനും റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ചെലവുകള്‍ക്കും കാരണം അവിടുത്തെ ട്രേഡ് യൂണിയനുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഭരണത്തിന്‍ കീഴില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതുകൊണ്ടു തന്നെ താന്‍ തന്റെ ടീമിനെ 'ബിഗ് ആപ്പിളി'ല്‍ (ന്യൂയോര്‍ക്ക് സിറ്റിയെ വിളിക്കുന്ന മറ്റൊരു പേര്) നിന്ന് മാറ്റുന്നത് പരിഗണിക്കുകയാണെന്നും സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ ഗ്രൂപ്പ് സിഇഒ കൂടിയായ സ്റ്റേണ്‍ലിക്റ്റ് വ്യക്തമാക്കി. 

മംദാനിയുടെ ഭവന നയത്തെക്കുറിച്ച് സംസാരിക്കവേ സ്റ്റേണ്‍ലിക്റ്റ് പറഞ്ഞത്, 'തീവ്ര ഇടതുപക്ഷത്തിന് ഭ്രാന്താണ്, വാടകക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് അവര്‍ പറയുന്നു. അവര്‍ പണം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ പുറത്താക്കാന്‍ കഴിയില്ല. അങ്ങനെ ഒരു അയല്‍ക്കാരന്‍ പണം നല്‍കുന്നില്ലെന്ന് മറ്റൊരു അയല്‍ക്കാരന്‍ മനസ്സിലാക്കുന്നു, അവരും പണം നല്‍കുന്നില്ല, അടുത്തയാളും നല്‍കുന്നില്ല, ഒടുവില്‍ നിങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയെ മുംബൈ ആക്കി മാറ്റും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

സ്റ്റേണ്‍ലിക്റ്റിന്റെ കമ്പനിയായ സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ ഗ്രൂപ്പിന് ന്യൂയോര്‍ക്കില്‍ വാണിജ്യപരവും താമസയോഗ്യവുമായ ആസ്തികളും സംയുക്ത സംരംഭങ്ങളുമുണ്ട്. മറ്റ് ഡെവലപ്പര്‍മാര്‍ യൂണിയനുകളുമായി ധാരണയിലെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കോടീശ്വരന്‍ ചൂണ്ടിക്കാട്ടി. യൂണിയനുകളാണ് ന്യൂയോര്‍ക്ക് ഭരിക്കുന്നത്, ബ്ലൂ സ്റ്റേറ്റുകള്‍ ഇത്രയധികം ചെലവേറിയതും അവിടെ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത്രയധികം പ്രയാസമുള്ളതുമായതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.  

മംദാനി നഗരത്തിലെ പ്രധാന പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സ്റ്റേണ്‍ലിക്റ്റ് പറഞ്ഞു. നമുക്ക് ഭവന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അത് എളുപ്പത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല, ഞങ്ങള്‍ യൂണിയനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ സബ്സിഡികള്‍ ആവശ്യമാണ്. യൂണിയനുകള്‍ അവരുടെ തൊഴില്‍ നിയമങ്ങളിലും വേതനത്തിലും മറ്റ് എല്ലാ കാര്യങ്ങളിലും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യണം; അല്ലാത്തപക്ഷം സാമ്പത്തികമായി ലാഭകരമായുള്ള നിര്‍മ്മാണം സാധ്യമല്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.