ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തിയതിന് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണം: ഒളിയമ്പെയ്ത് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തിയതിന് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണം: ഒളിയമ്പെയ്ത് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

പ്രസിദ്ധീകരിച്ചത്: 07 Dec, 2025
ഷെയർ ചെയ്യുക:

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.  റഷ്യയുടെ കാഴ്ചപ്പാടില്‍ ഇന്ത്യാ സന്ദര്‍ശനം അങ്ങേയേറ്റം ക്രിയാത്മകമാണ്. ലോകത്ത് മറ്റൊരിടത്തും കിട്ടാന്‍ സാധ്യതയില്ലാത്ത ആദരമാണ് ഇന്ത്യ പുടിന് നല്‍കിയത്. ഇന്ത്യയെയും റഷ്യയെയും ഒരുമിപ്പിച്ച് കൊണ്ടുവന്ന രീതിയുടെ പേരില്‍ ട്രംപിന് ഒരു നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് താന്‍ പറയുമെന്നായിരുന്നു റൂബിന്‍ വ്യക്തമാക്കിയത്.

അതേസമയം ഇരുരാജ്യങ്ങളുടേയും ഈ ധാരണാപത്രങ്ങളില്‍ എത്രയെണ്ണം യഥാര്‍ഥത്തില്‍ ഫലപ്രാപ്തിയിലെത്തുമെന്നും റൂബിന്‍ ചോദിച്ചു. താല്‍പര്യങ്ങള്‍ ശരിക്കും ഒത്തുചേര്‍ന്നതിന്റെ ഫലമായി ഇപ്പോള്‍ രൂപംകൊണ്ട തീരുമാനങ്ങള്‍ എത്രയുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയെയും പ്രസിഡന്റ് ട്രംപ് കൂടുതല്‍ വിശാലമായി പരിഗണിച്ചതിലുള്ള വിദ്വേഷംകൊണ്ട് രൂപംകൊണ്ടത് എത്രയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ എണ്ണ, എണ്ണ സംസ്‌കരണം, പെട്രോ കെമിക്കല്‍ സാങ്കേതികരംഗം തുടങ്ങിയവയില്‍ പങ്കാളിത്തം ഉറപ്പുവരുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.