പാപ്പാ ശാന്തമായി ഉറങ്ങി; പുതിയ വിവരങ്ങളുമായി വത്തിക്കാൻ
പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താകാര്യാലയം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയുടെ പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

ന്യൂമോണിയ ബാധ മൂലം ഫെബ്രുവരി മാസം പതിനാലാം തീയതി റോമിലെ ജമല്ലി ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യവിവരങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ വത്തിക്കാൻ വാർത്താകാര്യാലയം പുറത്തുവിട്ടു. മാർച്ചുമാസം രണ്ടാം തീയതി, വത്തിക്കാൻ കാര്യാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും, മോൺസിഞ്ഞോർ എഡ്ഗാർ പേഞ്ഞ പാറയും, ഫ്രാൻസിസ് പാപ്പായെ ആശുപത്രിയിൽ സന്ദർശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ശ്വസന തടസം ഉണ്ടായ പാപ്പായ്ക്ക് ഉടനടി യന്ത്രസഹായത്തോടെയുള്ള ശ്വാസവിതരണം നടത്തിവന്നിരുന്നു. എന്നാൽ ആ അവസ്ഥയിൽ മാറ്റമുണ്ടായതോടെ, യന്ത്രസഹായം നിർത്തിവച്ചതായും, മാർച്ചു മാസം മൂന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ പറയുന്നു.
ഞായറാഴ്ച്ച രാത്രി യാതൊരു തടസങ്ങളുമില്ലാതെ ഫ്രാൻസിസ് പാപ്പാ ശാന്തമായി വിശ്രമിച്ചുവെന്നും, എന്നാൽ ഉയർന്ന പ്രവാഹത്തിലുള്ള ഓക്സിജൻ തെറാപ്പി ഇപ്പോഴും നല്കിവരുന്നതായും കുറിപ്പിൽ ചൂണ്ടിക്കാണിച്ചു. ആരോഗ്യസ്ഥിതി സങ്കീർണമായി തന്നെ തുടരുന്നുവെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉണ്ടായ ശ്വസനതടസം (ബ്രോൺകോസ്സ്പാസം) മറ്റു പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചില്ലായെങ്കിലും, ഗുരുതരാവസ്ഥയുടെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നതായും വത്തിക്കാൻ വ്യക്തമാക്കി. തന്നെ ചികിത്സിക്കുന്നവരുടെയൊപ്പം ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയിൽ പാപ്പാ പങ്കെടുക്കുകയും, പ്രാർത്ഥനയ്ക്കും പഠനത്തിനും സമയം ചിലവഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
What's Your Reaction?






