വത്തിക്കാൻ സംസ്ഥാന കാര്യദർശിയും ഉക്രൈയിനിൻറെ പ്രസിഡൻറും ടെലെഫോൺ സംഭാഷണത്തിൽ

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും ഉക്രയിനിൻറെ പ്രസിഡൻറ് സെലെൻസ്കീയും ടെലെഫോണിലുടെ സംഭാഷണം

Mar 16, 2025 - 15:39
 0  10
വത്തിക്കാൻ സംസ്ഥാന കാര്യദർശിയും ഉക്രൈയിനിൻറെ പ്രസിഡൻറും ടെലെഫോൺ സംഭാഷണത്തിൽ

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും ഉക്രയിനിൻറെ പ്രസിഡൻറ് വൊളോദിമിർ ഒലെക്സാന്ത്രോവിച്ച് സെലെൻസ്കീയും (Volodymyr Oleksandrovych Zelenskyy) വെള്ളിയാഴ്ച (14/03/25) ഫോൺസംഭാഷണത്തിലേർപ്പെട്ടു.

സാമൂഹ്യ മാദ്ധ്യമമായ “എക്സ്”-ലൂടെ പ്രസിഡൻറ് സെലെൻസ്കീ വെളിപ്പെടുത്തിയ ഈ വിവരം  പരിശുദ്ധസിംഹാസനത്തിൻറെ വാർത്താ വിതരണകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് അന്നു വൈകുന്നേരം സ്ഥിരീകരിച്ചു.

ഈ ടെലെഫോൺ സംഭാഷണത്തിൽ താൻ പാപ്പായുടെ ക്ഷിപ്രസുഖപ്രാപ്തി ആശംസിക്കുകയും ഉക്രൈയിൻ ജനതയ്ക്കേകുന്ന ധാർമ്മിക പിന്തുണയ്ക്കും റഷ്യ അനധികൃതമായി നാടുകടത്തിയ ഉക്രൈയിനിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡൻറ് സെലെൻസ്കീ “എക്സ്”-ൽ കുറിച്ചു.

റഷ്യ തടങ്കലിലാക്കിയിരിക്കുന്നവരും റഷ്യൻ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരുമായ ഉക്രൈയിൻകാരുടെ പട്ടിക പരിശുദ്ധസിംഹാസനത്തിൻറെ പക്കലുണ്ടെന്നും അവരുടെ മോചനത്തിനായുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡൻറ് സെലെൻസ്കീ പറയുന്നു.

തടവുകാരുടെ കൈമാറ്റവും 30 ദിവസത്തെ വെടിനിറുത്തലും നീതിപൂർവ്വകവും സ്ഥായിയുമായ ഒരു സാമാധനത്തോടടുക്കുന്നതിനുള്ള ആദ്യത്തെ ദ്രുത ചുവടുവയ്പ്പുകൾ ആയിഭവിക്കുമെന്നും ഈ ചുവടുകൾ വയ്ക്കാൻ ഉക്രൈയിൻ സന്നദ്ധമാണെന്നും എന്തെന്നാൽ, ഉക്രൈയിൻ ജനത, മറ്റാരേയുംകാൾ, സമാധാനം കാംക്ഷിക്കുന്നുവെന്നും, പരിശുദ്ധസിംഹാസനത്തിൻറെ സ്വരം സമാധാനത്തിലേക്കുള്ള യാത്രയിൽ അതിപ്രധാനമാണെന്നും സെലെൻസികീ കൂട്ടിച്ചേർക്കുന്നു.

റഷ്യ നിർബന്ധമായി പിടിച്ചുകൊണ്ടു പോയിരിക്കുന്നത് ഉക്രൈയിൻകാരായ 19000-ത്തിൽപ്പരം കുട്ടികളെയാണ്. ഇവരുടെ മോചനത്തിനും തടവുകാരുടെ കൈമാറ്റത്തിനും വേണ്ടി പരിശുദ്ധസിംഹാസനം നടത്തിയിട്ടുള്ള ഇടപെടലുകൾക്ക് സെലെൻസ്കീ ഇതിനു മുമ്പും പരസ്യമായി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow