ഓശാനഞായർ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ, കർദ്ദിനാൾ സാന്ദ്രി മുഖ്യകാർമ്മികൻ
വത്തിക്കാനിൽ ഓശാന ഞായർ ദിവ്യബലിയിൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി മുഖ്യകാർമ്മികത്വം വഹിക്കും.

കർത്താവിൻറെ ജറുസലേം പ്രവേശത്തിൻറെ ഓർമ്മത്തിരുന്നാൾക്കുർബ്ബാന , ഏപ്രിൽ 13-ന്, ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സാഘോഷം അർപ്പിക്കപ്പെടും.
ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാൽ ഓശാന ഞായറാഴ്ച ഒലിവു ശാഖകളും കുരുത്തോലകളും ആശീർവദിക്കുകയും പ്രദഷിണം നയിക്കുകയും ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യാനാകാത്തതിനാൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം, പാപ്പാ തന്നെ നിയോഗിച്ചതനുസരിച്ച്, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി ആയിരിക്കും പ്രധാന കാർമ്മികൻ.
പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും തിരുക്കർമ്മങ്ങൾ ആരംഭിക്കുക. 36 കർദ്ദിനാളന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായിരിക്കും.
ഈ തിരുക്കർമ്മത്തിൽ ആശീർവ്വദിച്ച് വിശ്വാസികൾക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകൾ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയൊയിലെ ഒരു സംഘടനയായ “ലാത്സിയോയിലെ എണ്ണ നഗരങ്ങൾ” അഥവാ, “ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാത്സിയൊ” (Le Città dell’Olio del Lazio) സംഭാവന ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം നല്കിയതിൻറെ ഇരട്ടിയാണ്.
What's Your Reaction?






