പാപ്പാ: "എനിക്ക് ദൈവത്തിൻറെ ക്ഷമ അനുഭവിച്ചറിയാൻ അവസരമുണ്ടായി

ശ്വാസനാളവീക്കം മൂലം ഫെബ്രുവരി 14-ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ മുപ്പത്തിയെട്ടാം ദിവസം വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ശ്വാസനാളവീക്കം ആയിരുന്നു ആശുപത്രിപ്രവേശനത്തിനു കാരണമെങ്കിലും പാപ്പാ ന്യുമോണിയബാധിതനാണെന്ന് പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പാപ്പായുടെ ആരോഗ്യാവസ്ഥ സങ്കീർണ്ണമായിരുന്നു. എന്നാൽ 88 വയസ്സു പ്രായമുള്ള ഫ്രാൻസീസ് പാപ്പാ എല്ലാം തരണം ചെയ്തിരിക്കുന്നു, ഇരുശ്വാസകോശങ്ങളിലും ബാധിച്ച ന്യുമോണിയയെ ജയിച്ചിരിക്കുന്നു. രോഗശമനാന്തരം പടിപടിയായുള്ള ആരോഗ്യപുനപ്രാപ്തിയ്ക്ക് ഭിഷഗ്വരന്മാർ പാപ്പായ്ക്ക് രണ്ടുമാസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. പാപ്പായെ മാർച്ച് 23-ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്നു വിട്ടത്. ആശുപത്രി വിടുന്നതിനു മുമ്പ് പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോൾ, ജെമേല്ലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ഒരു മുറിയുടെ നിലമുറ്റത്ത്, അഥവാ, ബാൽക്കണിയിൽ, പ്രത്യക്ഷനായി. ചക്രക്കസേരയിൽ അവിടേക്ക് ആനീതനായ പാപ്പായെ ആശുപത്രിയങ്കണത്തിൽ നിന്നിരുന്ന മൂവായിരത്തോളം പേർ കരഘോഷത്തോടെയും പാപ്പായുടെ പേരു ഉച്ചത്തിൽ വിളിച്ചും വരവേറ്റു. സംസാരിക്കാനും ചലിക്കാനുമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടമാണെങ്കിലും പാപ്പാ കരങ്ങൾ സാവധാനം അല്പമൊന്നുയർത്തി തൻറെ സന്തോഷം പ്രകടിപ്പിക്കുകയും എല്ലാവർക്കും ഇറ്റാലിയൻ ഭാഷയിൽ നന്ദി പറയുകയും അവർക്കിടയിൽ മഞ്ഞ പൂച്ചെണ്ടുമായി നിന്നിരുന്ന എഴുപത്തിയെട്ടുകാരിയായ കർമേല എന്ന സ്ത്രീയെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
മാർച്ച 23 ഉൾപ്പടെ, ആറു ഞായറാഴ്ചകൾ തുടർച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കാൻ കഴിഞ്ഞിട്ടില്ല. പാപ്പായ്ക്ക് മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ കഴിയുന്നില്ലെങ്കിലും പാപ്പായുടെ ത്രികാലജപസന്ദേശം, പരിശുദ്ധസിംഹാസനം, മുന്നാഴ്ചകളിലെപ്പോലെ, ഈ ഞായറാഴ്ചയും പരസ്യപ്പെടുത്തിയിരുന്നു. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (23/03/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗത്തിൽ, ലൂക്കായുടെ സുവിശേഷം 13:1-9 വരെയുള്ള വാക്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഫലം തരാത്ത അത്തിവൃക്ഷത്തിൻറെ ഉപമ ആയിരുന്നു. പാപ്പാ തൻറെ ഹ്രസ്വ വിചിന്തനത്തിൽ ഇപ്രകാരം പറയുന്നു:
What's Your Reaction?






