തിരിച്ചടി താരിഫുകള്‍ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്കെതിരെ 26% താരിഫ്, ചൈനക്ക് 34% APRIL 2, 2025, 5:01 PM
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടി തീരുവകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടി തീരുവകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതിയുടെ 26% തീരുവയാണ് ഇന്ത്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിസ്‌കൗണ്ട് നൽകിയാണ് തിരിച്ചടി തീരുവകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ നീക്കത്തെ 'ദയയുള്ള തിരിച്ചടി'യെന്ന് വിശേഷിപ്പിച്ച ട്രംപ്, താരിഫുകൾ പൂർണ്ണമായും പരസ്പരമുള്ളതല്ലെന്നും വാഷിംഗ്ടണിന് മേൽ ചുമത്തുന്ന ലെവിയുടെ പകുതിയോളം മാത്രമാണ് ഈടാക്കുന്നതെന്നും പറഞ്ഞു. ഏപ്രിൽ 9 മുതൽ തിരിച്ചടി നികുതികൾ നിലവിൽ വരും.
വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടിക കാണിക്കുന്ന ഒരു ചാർട്ട് ട്രംപ് പുറത്തിറക്കി. യുഎസ് ഇറക്കുമതിക്ക് ഇന്ത്യ 52 ശതമാനം തീരുവ ചുമത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നേർ പകുതി താരിഫാണ് ഇപ്പോൾ തിരിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ ഇറക്കുമതികൾക്കും യുഎസ് പ്രസിഡന്റ് 10 ശതമാനം മിനിമം അടിസ്ഥാന താരിഫ് പ്രഖ്യാപിച്ചു, യുഎസുമായി ഏറ്റവും ഉയർന്ന വ്യാപാര കമ്മിയുള്ള രാജ്യങ്ങൾക്ക് ഉയർന്ന നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവും ജപ്പാന് 24 ശതമാനവും തായ്‌വാനിന് 32 ശതമാനവും നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
What's Your Reaction?






