ഡോജിൽ നിന്നുള്ള മസ്‌കിന്റെ പിന്മാറ്റം; വീണ്ടും അധികാരം ഉറപ്പിക്കാൻ ക്യാബിനറ്റ്
ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്)യുടെ നേതൃത്വ സ്ഥാനത്ത് നിന്നും പിന്മാറാനൊരുങ്ങിയതോടെ പുതിയ നടപടികളുമായി ട്രംപിന്റെ ക്യാബിനറ്റ്.

വാഷിംഗ്ടൺ: ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്)യുടെ നേതൃത്വ സ്ഥാനത്ത് നിന്നും പിന്മാറാനൊരുങ്ങിയതോടെ പുതിയ നടപടികളുമായി ട്രംപിന്റെ ക്യാബിനറ്റ്.
ഡോജിൽ നിന്ന് മസ്ക് പിന്മാറിയാൽ, ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ ജീവനക്കാരുടെ സ്വാധീനം പരിമിതപ്പെടുത്താനും ബജറ്റുകളിലും സ്റ്റാഫിംഗിലും നിയന്ത്രണം പുനഃസ്ഥാപിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ നീക്കം നടത്തുമെന്നാണ് സൂചന.
സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി പ്രഖ്യാപിച്ചത്. പിന്നീട് ഇലോൺ മസ്ക് ഡോജിന്റ തലവനായെത്തി. തുടർന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കിയിരുന്നു.
മസ്കിന് നൽകിയ അധികാരത്തെച്ചൊല്ലി ട്രംപ് ഭരണകൂടത്തിനുള്ളിൽ സമീപ ആഴ്ചകളിൽ സംഘർഷങ്ങൾ രൂക്ഷമായിരുന്നു. മാർച്ചിൽ നടന്ന കാബിനറ്റ് യോഗത്തിൽ, യുഎസ്എഐഡിയെ ദുർബലപ്പെടുത്തിയെന്ന് ആരോപിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മസ്കുമായി ഏറ്റുമുട്ടി. വ്യോമയാന സുരക്ഷാ ആശങ്കകൾക്കിടയിലും എയർ ട്രാഫിക് കൺട്രോളർമാരെ പിരിച്ചുവിടാനുള്ള നിർദ്ദേശത്തിൽ ഗതാഗത സെക്രട്ടറി ഷോൺ ഡഫി മസ്‌കുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിരുന്നു.
ബജറ്റ് തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണത്തിനായി കാബിനറ്റ് സെക്രട്ടറിമാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. മസ്ക് പിൻവാങ്ങിയാൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം മന്ത്രിസഭയുടെ തന്നെ വർദ്ധിച്ച അധികാരമായിരിക്കും. ഏത് നിർദ്ദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നതിൽ അന്തിമ തീരുമാനം ഇനി ഏജൻസി മേധാവികൾക്കായിരിക്കും. മെയ് 30ന് മസ്‌ക് ഡോജിൽ നിന്ന് വിരമിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
What's Your Reaction?






