യു.എ.ഇയില്‍ 75 വര്‍ഷത്തിനിടയിലെ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ ഒരു മരണം
യു.എ.ഇയില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ദുബൈ: യു.എ.ഇയില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
1949 ല്‍ മഴവിവരങ്ങള്‍ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അല്‍ഐനിലെ ഖത്തമുല്‍ ശഖ്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലില്‍ കുടുങ്ങി നാല്‍പത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്.
റണ്‍വേയില്‍ വെള്ളം കയറിയാതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ താല്‍കാലികമായി നിർത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയില്‍ നിന്നുള്ള ഫ്ലൈദുബൈയുടെ ഇന്നലത്തെ മുഴുവൻ സർവീസുകളും റദ്ദാക്കി. ഇന്ന് രാവിലെ പത്ത് വരെയുള്ള സർവീസുകളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.
അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസല്‍ഖൈമ, അല്‍ഐൻ തുടങ്ങി മിക്ക യു.എ.ഇ നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകള്‍ പലതും റദ്ദാക്കി. റെഡ്ലൈനില്‍ യു.എ.ഇ എക്സ്ചേഞ്ച് മുതല്‍ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രധാനഹൈവേയായ ശൈഖ് സായിദ് റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്രക്ക് മറ്റ് ഹൈവേകള്‍ തെരഞ്ഞെടുക്കണമെന്ന് ആർ.ടി.എ അറിയിച്ചു.
സ്കൂളുകളില്‍ ഇന്നും ഓണ്‍ലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നല്‍കി. മഴയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകർന്നു. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. മേല്‍ക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളില്‍ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളില്‍ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യു.എ.ഇയിക്ക് പുറമേ ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
What's Your Reaction?