വ്യാജ പാസ്പോര്‍ട്ടുകള്‍ പിടികൂടാൻ ദുബൈയില്‍ അത്യാധുനിക കേന്ദ്രം
വ്യാജ യാത്ര രേഖകളുമായി ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരെ വലയിലാക്കാൻ അത്യാധുനിക സംവിധാനം.
ദുബൈ: വ്യാജ യാത്ര രേഖകളുമായി ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരെ വലയിലാക്കാൻ അത്യാധുനിക സംവിധാനം.
ദുബൈ എമിഗ്രേഷന്‍റെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനല്‍ ഒന്നില്‍ പ്രവർത്തിക്കുന്ന ഡോക്യുമെന്‍റ് പരിശോധന കേന്ദ്രം വ്യാജ രേഖകള്‍ അതിവേഗം തിരിച്ചറിയാൻ സഹായിക്കുമെന്ന് കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അഹമ്മദ് നജ്ജാർ പറഞ്ഞു. മുഴുവൻ രാജ്യങ്ങളുടെയും പാസ്പോർട്ട് ഡേറ്റബേസ് ഈ സെന്ററില്‍ ലഭ്യമാണ്.
പാസ്പോർട്ട് മാത്രമല്ല വ്യാജ റെസിഡൻസി രേഖകളും വ്യാജ ലൈസൻസുകളും ഇവിടെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. പാസ്പോര്‍ട്ടില്‍ ഏത് തരം കൃത്രിമം കാണിച്ച് ദുബൈയില്‍ എത്തിയാലും അവർ പിടിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വ്യാജ പാസ്പോർട്ടുകള്‍ തിരിച്ചറിയാൻ പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സെൻററില്‍ സദാ സമയവും പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ പാസ്‌പോർട്ടുകളും മറ്റു രേഖകളും യഥാർഥമാണോ എന്ന് സംശയം തോന്നിയാല്‍ ഏതാനും മിനിറ്റുകള്‍ക്കകംതന്നെ നിജഃസ്ഥിതി അറിയാൻ കഴിയും. പാസ്പോർട്ടുകള്‍ക്ക് പുറമേ യാത്ര നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഐഡന്റിറ്റി കാർഡുകള്‍, റെസിഡൻസ് കാർഡുകള്‍, പ്രവേശന വിസകള്‍ എന്നിവയും വ്യാജമാണോ എന്ന് കണ്ടെത്താൻ കേന്ദ്രത്തിന് സാധിക്കും. 62 വിദഗ്ധരും അഡ്മിനിസ്ട്രേറ്റർമാരും ഉള്‍പ്പെടുന്ന ഈ കേന്ദ്രത്തില്‍ വ്യാജരേഖകള്‍ കണ്ടെത്തുന്നതിന് പരിശീലനങ്ങളും നല്‍കുന്നുണ്ട്.
What's Your Reaction?