ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 24 മണിക്കൂറിനിടെ 81 പേര്‍ കൊല്ലപ്പെട്ടു
തെല്‍ അവിവ്: വടക്കൻ ഗസ്സയില്‍ പട്ടിണി ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്ന ആശങ്കക്കിടയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.
തെല്‍ അവിവ്: വടക്കൻ ഗസ്സയില്‍ പട്ടിണി ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്ന ആശങ്കക്കിടയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.
ഖത്തർ കേന്ദ്രീകരിച്ച് താല്‍ക്കാലിക വെടിനിർത്തല്‍ ചർച്ച പുനരാരംഭിച്ചിരിക്കെ, അല്‍ശിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണവും വടക്കൻ ഗസ്സയിലെ പട്ടിണി സാഹചര്യവും മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയും ഇസ്രായേലിനെതിരെ ലോകതലത്തില്‍ പ്രതിഷേധം ശക്തമാക്കി. അന്തർദേശീയ സമ്മർദത്തെ തുടർന്ന് അല്‍ജസീറ റിപ്പോർട്ടർ ഇസ്മാഈല്‍ ഗൗലിനെയും മറ്റു മാധ്യമ പ്രവർത്തകരെയും ഇസ്രായേല്‍ രാത്രി വിട്ടയച്ചു. നീണ്ട 12 മണിക്കൂറിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സൈന്യം വിവസ്ത്രരാക്കി നിർത്തി മർദനങ്ങള്‍ക്ക് വിധേയമാക്കിയെന്ന് ഇസ്മാഈല്‍ ഗൗല്‍ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങളും സേന നശിപ്പിച്ചു. ഇന്നലെ കാലത്താണ് അല്‍ശിഫ ആശുപത്രിക്കു നേരെ നാലാം തവണയും ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആശുപത്രിയില്‍ 20 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സേന അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും കൂടുതലാണെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
നിരവധി പേർക്ക് പരിക്കുണ്ട്. ആശുപത്രി വളഞ്ഞ സൈന്യം ഇനിയും ആക്രമണത്തിന് നീക്കം നടത്തുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ആയിരങ്ങളാണ് ആശുപത്രിയിലും പരിസരത്തുമായി കഴിഞ്ഞു കൂടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെടുകയും 116 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മരണം 31,726 ആയി. വെസ്റ്റ് ബാങ്കില്‍ 35 ഫലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. പട്ടിണി പിടിമുറുക്കിയ ഗസ്സ തുറന്ന ശ്മശാനമായി തീർന്നതായി യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറല്‍ പഞ്ഞു. വെടിനിർത്തല്‍ കരാർ ചർച്ചയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയാണുള്ളത്. ഹമാസിനെ അമർച്ച ചെയ്ത് എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
What's Your Reaction?