ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ വ്യാഴം

ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാ വ്യാഴം ആചരിക്കുന്നു.

Mar 27, 2024 - 18:40
 0  4
ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ വ്യാഴം

ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്ബുള്ള വ്യാഴമാണ് പെസഹാ വ്യാഴം.

ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിതുവിന്റെ അന്ത്യത്താഴ ഓര്‍മ്മ പുതുക്കുന്നു. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച്‌ ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ദുഃഖവെള്ളിക്ക് തൊട്ട് മുമ്ബുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിനമായി ആചരിക്കുന്നത്. കുരിശിലേറ്റുന്നതിന് മുമ്ബ് യേശുക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴം, വിശുദ്ധ ദിനമായി ആചരിക്കുന്നത്. യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴമാണ്, അന്ത്യത്താഴം. ഇതിന് മുമ്ബ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകയും ചെയ്തിരുന്നു.

പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. പെസഹ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. ശേഷം പിറ്റേദിവസമായ നാളെ യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച്‌ ദുഃഖ വെള്ളി ആചരണവും നടക്കും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടക്കും. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച്‌ ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതർ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്.

തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും. പെസഹാ വ്യാഴത്തിലെ സന്ധ്യാ സമയത്തെ പ്രത്യേക പ്രാര്‍ത്ഥനകളോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുന്നു. ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റര്‍ ഞായര്‍ ദിവസങ്ങളില്‍ (ത്രിദിനം) യോശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും കുരിശിലേറിയുള്ള മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും സ്മരിക്കുന്നു.

അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്‌ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമൊക്കെ ഒത്തുചേരുകയും ചെയ്യും. പെസഹാ വ്യാഴാഴ്ച ഒരുക്കുന്ന പെസഹാ വിരുന്ന്, യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ കുറിക്കുന്നതാണ്. ഈ ദിവസം ക്രൈസ്തവ വീടുകളില്‍ പെസഹ അപ്പവും (ഇണ്ട്രി അപ്പം) പെസഹാ പാലും ഉണ്ടാക്കുന്ന പതിവുമുണ്ട്. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് പുരോഹിതര്‍ നല്‍കുന്ന കുരുത്തോല കീറി മുറിച്ച്‌, പെസഹാ അപ്പത്തിന് മുകളില്‍ കുരിശ് അടയാളത്തില്‍ വയ്‌ക്കുന്നു.

അപ്പം മുറിക്കല്‍ ശുശ്രൂഷയ്‌ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒത്തുചേരുകയും ഓരോ വീടുകളില്‍ പോയി അപ്പം മുറിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ചില വീടുകളില്‍ പുത്തന്‍പാനയും വായിക്കുന്നു. കുടുംബത്തിലെ പ്രധാനി പ്രാര്‍ത്ഥനയ്‌ക്ക ശേഷം ഈ അപ്പം മുറിച്ച്‌ തേങ്ങാ പാലില്‍ മുക്കി കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആള് മുതല്‍ താഴോട്ട് പങ്കുവയ്‌ക്കുന്നു. എന്നിരുന്നാലും ഓരോ ദേശമനുസരിച്ച്‌ ഇതിന്റെ രീതികള്‍ മാറാറുണ്ട്.

പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ അപ്പത്തിനും പാലിനും കേരളത്തില്‍ പ്രാദേശികമായി ചില മാറ്റങ്ങള്‍ ഒക്കെ കാണാറുണ്ട്. പാല് കുറുക്ക് ഉണ്ടാക്കി പെസഹാ രാത്രിയില്‍ കഴിക്കുകയോ അല്ലെങ്കില്‍ ദുഃഖവെള്ളി ദിനത്തില്‍ കയ്‌പ്പ് നീരിനൊപ്പം കട്ടിയായ പാല് കുറുക്ക് ഭക്ഷിക്കുന്നതും ചില ഇടവകകളില്‍ പതിവുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow